ചെറുകഥ
ദത്താത്രേയം
പി. പി ഗോവിന്ദ വാര്യര്‍
അങ്ങിനെ രാമനും ഗീതയും കൂടി ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചു.
രാമന്‍ അദ്ധ്യാപകനും ഗീത ഒരു സ്ഥാപനത്തില്‍ ഗുമസ്ഥയുമാണ്.
രണ്ടുപേര്‍ക്കും മാന്യമായ ശമ്പളം. ഒരേക്കറോളം പുരയിടവും ഇരു നില വീടും.
സമ്പത്ത് ആവശ്യത്തിനുണ്ട്. അടുത്ത ബന്ധുക്കളായി ആരും തന്നെയില്ല. ചികിത്സയും വഴിപാടുകളും ഒരു പാട് നടത്തി. കാര്യമുണ്ടായില്ല. കുട്ടികളുണ്ടാവില്ല എന്ന് ഡോക്ടര്‍ മാര്‍ വിധിയെഴുതി.
അവസാനകാലം ഒറ്റപ്പെടരുതല്ലോ. മാത്രമല്ല ഒരു അനാഥ കുട്ടിക്ക് പുതിയ ജീവിതവും ആകുമല്ലോ എന്നുകരുതിയാണ് നിന്ന് ദത്തെടുക്കാന്‍ തീരുമാനിച്ചത്.
സുഹൃത്തുക്കളും പ്രോത്സാഹിപ്പിച്ചു. സര്‍ക്കാര്‍ മേല്‍നോട്ടത്തിലാണ് ദത്തു നടപടി.
ഏതു കുട്ടിയെ കൊടുക്കണം എന്നുതീരുമാനിക്കുന്നത് വരെ ആധികൃതരാണ്. ദത്തെടുക്കുന്നതിന് ഒത്തിരി നൂലാമലകളും വ്യവസ്ഥകളും ഉണ്ട്.
ഇടക്കുവച്ച് കുട്ടിയെ ഉപേക്ഷിക്കില്ല എന്നുറപ്പു വരുത്താന്‍ കുട്ടിയുടെ പേരില്‍ ഭൂമി എഴുതിവക്കണം. വീട്ടില്‍ കുട്ടിയെ വളര്‍ത്തുവാനുള്ള സാഹചര്യങ്ങള്‍ ഉണ്ടോ എന്ന് സാമൂഹ്യനീതി വകുപ്പിന് ബോദ്ധ്യപ്പെടണം.
ഡോക്ടറുടേയും വില്ലേജ് ഓഫീസറുടേയും സര്‍ട്ടിഫിക്കറ്റ് വേണം. ഇങ്ങിനെ കടമ്പകളൊക്കെ പൂര്‍ത്തിയാക്കി.
കാര്യം നടക്കണമെങ്കില്‍ കഷ്ടപ്പെടണമല്ലോ..
അവസാനം കുട്ടിയെ കാണാന്‍ അധികൃതരില്‍ നിന്ന് ക്ഷണവും കിട്ടി. ഇനി കുട്ടിയെ കാണണം ഭൂമി എഴുതിവക്കണം അത്രയും മതി.
അപ്പോഴാണ് പത്രത്തില്‍ ഒരു വാര്‍ത്ത കാണുന്നത്.
ദത്ത് നല്‍കിയ ഒരുകുഞ്ഞിനെ ഒരു വര്‍ഷം കഴിഞ്ഞ് തിരികെ വേണമെന്ന് അമ്മ ആവശ്യപ്പെട്ടിരിക്കുന്നു.
അമ്മ അറിയാതാണത്രേ ദത്ത് നല്‍കിയത്. കുട്ടിയെ തിരികെ കൊടുക്കുവാന്‍ കോടതിയും ആവശ്യപ്പെടുന്നു.
പോറ്റമ്മയുടെ ദു:ഖം പെറ്റമ്മയുടെ ദുഃഖത്തിനേക്കാള്‍ വലുതല്ലല്ലോ..!
പെറ്റ മാതാവിന്റെ ആവശ്യം നിസ്സാരമായി കാണരുതല്ലോ. കയ്യോ കാലോ വളരുന്നത് എന്ന് നോക്കി ഏറെ സ്നഹിച്ച് ഒരു കൊല്ലം വളര്‍ത്തിയവര്‍ കുട്ടിയെ തിരികെ നല്‍കാന്‍ പോറ്റമ്മ നിര്‍ബന്ധിതരാകുന്നു..
കേസും കൂട്ടവും ആയി നടക്കാന്‍ സാധാരണക്കാര്‍ തയ്യാറാവില്ലല്ലോ.
രാമനും ഗീതയും വാര്‍ത്ത വായിച്ച് ഞെട്ടിപ്പോയി. നാളെ ഇതുപോലെ തങ്ങള്‍ക്കും സംഭവിക്കില്ലന്നാരുകണ്ടു ?അവരു മാത്രമല്ല ഇതുപോലെ ദത്തെടുത്ത പലരും വിഷമത്തിലായി.
ഇതുവരെ കുട്ടികള്‍ ഇല്ല എന്ന ദുഃഖമാണ് ഉണ്ടായിരുന്നത്. ഇനി കിട്ടിയ കുട്ടിയെ വിട്ടുകൊടുക്കേണ്ടിവന്നാലുള്ള ദുഃഖം കൂടി താങ്ങണം. ഇല്ലങ്കില്‍ കിട്ടിയ കുട്ടിയെ എന്നെങ്കിലും വിട്ടുകൊടുക്കേണ്ടി വരുമോ എന്ന് ഭയന്ന് ജീവിക്കണം.
രാമനും ഗീതയും ചര്‍ച്ചയായി. സുഹൃത്തുക്കളിടപെട്ടു. ദത്തെടുക്കുന്നതിനു മുന്‍പ് കുട്ടികളുടെ പൂര്‍വ്വ കാലം അറിയാനും വയ്യ. കുട്ടിയെ വിട്ടുകൊടുക്കേണ്ടിവന്നിട്ട് ആരോക്കെ ശിക്ഷിക്കപ്പെട്ടാലെന്താ..
അവസാനം ദത്തെടുക്കേണ്ട എന്ന തീരുമാനത്തില്‍ അവരെത്തി. അവരെ കുറ്റം പറയാനാവുമോ ?
ഈ ഒരു വാര്‍ത്തമൂലം ദത്തുപുത്രരായി കഴിയാനുള്ള അനേകം അനാഥ കുഞ്ഞുങ്ങളുടെ ഭാവിയും കഷ്ടത്തിലായി.
നിയമങ്ങള്‍ മാറുമെന്ന പ്രതീകഷയോടെ രാമനും ഗീതയും കഴിയുകയാണിപ്പോള്‍.
'ഈശ്വരോ രക്ഷതു'
മനസ്സ് തൊട്ട ഹൃദയ സ്പർശിയായ കഥ ❣️
ReplyDelete